വാഷിങ്ടണ്‍: യുഎസിലെ കുടിയേറ്റ നടപടികള്‍ മാനുഷികത ഇല്ലാതെ നടപ്പിലാക്കുന്നതായി വീണ്ടും ആരോപണം ഉയരുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കുടുംബത്തെയും മെക്‌സിക്കോയിലേക്ക് നാടുകടത്തിയെന്നാണ് ഏറ്റവും പുതിയ ആരോപണം.
യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധി ജോക്വിന്‍ കാസ്‌ട്രോയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ടെക്സസില്‍ നിന്ന് മെക്‌സിക്കോയിലേക്ക് നാടുകടത്തിയ സംഘത്തില്‍ രോഗിയായ കുഞ്ഞും 16 മാസം പ്രായമുള്ള മറ്റൊരു കുട്ടിയും ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം എക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് പുറത്താക്കിയത്. ''ഇത് മനുഷ്യത്വരഹിതമായ നടപടി'' എന്നാണ് കാസ്‌ട്രോയുടെ പ്രതികരണം.
യുഎസ് ഇമിഗ്രേഷന്‍ വകുപ്പിന്റെ മറുപടി
എല്ലാ നിയമ നടപടികളും പാലിച്ചാണ് നാടുകടത്തല്‍ നടന്നതെന്ന് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ അമ്മ മിറേയ സ്റ്റെഫാനി ലോപ്പസ്-സാഞ്ചസിനെ ജനുവരി 21-ന് ടെക്സസിലെ ഈഗിള്‍ പാസിന് സമീപം പിടികൂടിയതായും, കോടതി നടപടികള്‍ക്ക് ശേഷമാണ് കുടുംബത്തെ പുറത്താക്കിയതെന്നും അവര്‍ പറഞ്ഞു. നാടുകടത്തുമ്പോള്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നില്ലെന്നും, ആവശ്യമായ വൈദ്യസഹായം നല്‍കിയെന്നും അധികൃതര്‍ വാദിക്കുന്നു.
മുന്‍കാല വിവാദങ്ങള്‍
ട്രംപ് ഭരണകാലത്ത് കുടിയേറ്റ വിരുദ്ധ നടപടികള്‍ ശക്തമാക്കിയപ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെ വ്യാപകമായി പിടിയിലാകുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം മിനസോട്ടയില്‍ 5 വയസ്സുകാരന്‍ ലിയാം കൊനെജോ റാമോസിനെ ഐസിഇ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതും വലിയ ചര്‍ച്ചയായിരുന്നു. അനധികൃതമായി യുഎസില്‍ എത്തിയെന്ന പേരില്‍ നൂറുകണക്കിന് കുട്ടികള്‍ ഫെഡറല്‍ കസ്റ്റഡിയില്‍ മാസങ്ങളോളം കഴിയുന്ന സാഹചര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ സംഭവവികാസം യുഎസിലെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്