തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തി. ഇന്നലെയാണ് സംഘം മന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്. സംഭാവനയായി നല്‍കിയ സ്വര്‍ണത്തിന്റെ അളവിനെക്കുറിച്ചാണ് ചോദ്യം ചെയ്യലില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കൊടിമര പുനര്‍നിര്‍മാണത്തിനായി 27 പേര്‍ സ്വര്‍ണം നല്‍കിയിരുന്നു.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 2017ലെ കൊടിമര പുനര്‍നിര്‍മാണം അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സംഘം രൂപീകരിച്ചത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തിന്റെ സമയപരിധി അടുത്തെത്തിയിരിക്കെയാണ് സുരേഷ് ഗോപിയില്‍ നിന്ന് വ്യക്തത തേടിയത്.
ബംഗളൂരു ആസ്ഥാനമായ ഒരു കമ്പനി മൂന്ന് കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. നിരവധി ഭക്തരും സ്വര്‍ണവും പണവും നല്‍കി. നടന്‍ സുരേഷ് ഗോപിയടക്കം, രണ്‍ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് എന്നിവര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പ്രാഥമിക പരിശോധനയില്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുപോകാനാണ് വിജിലന്‍സിന്റെ തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ഭരണസമിതിയാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. കൊടിമരം പുനര്‍നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നതാണ് പ്രധാന ആരോപണം