ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ ഗുരുതര പ്രതിസന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷിയാ വിഭാഗക്കാര്‍ നടത്തുന്ന വന്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാക് ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കറാച്ചി മുതല്‍ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ വരെ വ്യാപിച്ച പ്രതിഷേധങ്ങള്‍ക്കിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. കറാച്ചിയില്‍ കലാപകാരികളോടുള്ള പൊലീസ് നടപടിയില്‍ ഇതുവരെ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
സുരക്ഷാ നടപടികളും രാഷ്ട്രീയ നീക്കങ്ങളും
അപ്രതീക്ഷിത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി. മാര്‍ച്ച് 2 മുതല്‍ 5 വരെ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ യോഗങ്ങള്‍ ചേര്‍ന്നപ്പോള്‍, അസിം മുനീര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യ യോഗം വിളിച്ചു ചേര്‍ത്തു. നാവിക-വ്യോമ സേനകള്‍ക്കും സജ്ജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി പ്രതിസന്ധി
ഇറാനുമായുള്ള 909 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇറാനെ പിന്തുണയ്ക്കാന്‍ പാകിസ്ഥാന്‍ തയ്യാറല്ലെങ്കിലും യുഎസിനെ പിണക്കാനാകില്ലെന്ന പ്രതിസന്ധി നിലപാടിലാണ്. ഷിയാ വിഭാഗക്കാര്‍ നടത്തുന്ന യുഎസ് കേന്ദ്രങ്ങളിലെ ആക്രമണങ്ങളെ ശക്തമായി നേരിടുന്നുണ്ടെങ്കിലും ഇത് ആഭ്യന്തര കലാപത്തിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് ഭരണകൂടം. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി തര്‍ക്കങ്ങളും ഇന്ത്യയുമായുള്ള നിയന്ത്രണരേഖയിലെ അസ്വസ്ഥതകളും പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്നു.
ഭീകര ഭീഷണികളും വിദഗ്ധരുടെ മുന്നറിയിപ്പും
ഷിയാ പ്രതിഷേധങ്ങള്‍ക്കൊപ്പം തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍, ബലൂച് വിമത ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും രാജ്യത്തിന് ഭീഷണിയാണ്. ഇറാനെതിരെ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാനില്‍ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇത് പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും വിഘടനവാദി വികാരം ശക്തമാക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ ധ്രുവീകരണവും നേരിടുന്ന പാകിസ്ഥാന്‍, ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഉയര്‍ന്ന ഈ പുതിയ സാഹചര്യങ്ങള്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്