തിരുവനന്തപുരം ന്മ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മുന്‍തൂക്കമാര്‍ക്കെന്ന് പ്രവചിക്കുക അസാധ്യമാണ്. ഇരുമുന്നണികളും തുല്യ പ്രതീക്ഷയില്‍ തുടരുമ്പോള്‍, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ പരിശോധിച്ചാല്‍ സിപിഎമ്മിനോടാണ് കൂടുതല്‍ മണ്ഡലങ്ങള്‍ ചേര്‍ന്നു നിന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
140 സീറ്റുകളില്‍ 51 എണ്ണം എല്‍ഡിഎഫിനൊപ്പമാണ്. ഇതില്‍ 39 സിപിഎം, 12 സിപിഐ സീറ്റുകളാണ്. യുഡിഎഫിന് 26 സീറ്റുകളാണ് ഉറച്ചത്. മുസ്ലീം ലീഗിന് 14, കോണ്‍ഗ്രസിന് 12 സീറ്റുകളാണ്.
സിപിഎമ്മിന്റെ ഉറച്ച സീറ്റുകളില്‍ ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തലശേരി, കൊയിലാണ്ടി, ബാലുശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, പൊന്നാനി, ഒറ്റപ്പാലം, മലമ്പുഴ, ആലത്തൂര്‍, ചേലക്കര, ഗുരുവായൂര്‍, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര തുടങ്ങിയ മണ്ഡലങ്ങളാണ്. സിപിഐയ്ക്ക് കാഞ്ഞങ്ങാട്, നാദാപുരം, നാട്ടിക, ചേര്‍ത്തല, അടൂര്‍, പുനലൂര്‍, വൈക്കം, ചടയമംഗലം, ചിറയന്‍കീഴ് എന്നിവിടങ്ങളാണ്.
മുസ്ലീം ലീഗിന്റെ ഉറച്ച സീറ്റുകള്‍ മഞ്ചേശ്വരം, കാസര്‍കോട്, മലപ്പുറം, വേങ്ങര, തിരൂര്‍, കോട്ടയ്ക്കല്‍, മണ്ണാര്‍ക്കാട് തുടങ്ങിയ മണ്ഡലങ്ങളാണ്. കോണ്‍ഗ്രസിന് ഇരിക്കൂര്‍, പേരാവൂര്‍, പാലക്കാട്, ആലുവ, പറവൂര്‍, എറണാകുളം, കോട്ടയം, പുതുപ്പള്ളി, ഹരിപ്പാട് തുടങ്ങിയ മണ്ഡലങ്ങളാണ്.
അതേസമയം, സിപിഎമ്മിന്റെ 39 സീറ്റുകളില്‍ രണ്ടെണ്ണം ഉപതിരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ടിരുന്നു. 2012-ലെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍. ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കുകയും, 2019-ലെ അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കുകയും ചെയ്തിരുന്നു.
ഇരുമുന്നണികള്‍ക്കും നിര്‍ണായകമായ ഈ ഉറച്ച സീറ്റുകള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്