Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: കെ.സി. വേണുഗോപാല്‍ വിഭാഗത്തിന് മേല്‍ക്കൈ
reporter

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ കെ.സി. വേണുഗോപാല്‍ വിഭാഗത്തിന് നേട്ടം. മത്സരിക്കുന്നവരില്‍ ഭൂരിഭാഗവും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ കോണ്‍ഗ്രസിലെ അധികാര സമവാക്യം മാറിയതോടെ എ വിഭാഗം നേതാക്കളുടെ ഭൂരിഭാഗവും കെസിയ്ക്കൊപ്പമാണ്. പഴയ ഐ ഗ്രൂപ്പുകാരും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്.

സ്ഥാനാര്‍ഥികളുടെ അംഗബലത്തില്‍ രണ്ടാം സ്ഥാനത്ത് എ ഗ്രൂപ്പാണ്. 21 പേരാണ് എ ഗ്രൂപ്പില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍. ചെന്നിത്തല അനുയായികളായ 16 പേരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശ്വസ്തരായ എട്ടുപേരും പട്ടികയില്‍ ഇടംപിടിച്ചു. തൃശൂര്‍ ജില്ലയിലാണ് കെസി വിഭാഗത്തിന് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ മൂന്ന് വീതം സ്ഥാനാര്‍ഥികളും, മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ രണ്ടുവീതം സ്ഥാനാര്‍ഥികളും മത്സരിക്കുന്നു. എറണാകുളത്തില്‍ ഒരാള്‍ മാത്രമാണ് കെസിയെ പിന്തുണയ്ക്കുന്നത്.

പഴയ എ ഗ്രൂപ്പിലെ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ എന്നിവരുടെ ഇടപെടലിലൂടെ പലര്‍ക്കും സ്ഥാനാര്‍ഥിത്വം ലഭിച്ചു. എറണാകുളത്തിലാണ് എ ഗ്രൂപ്പിന് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം - അഞ്ച് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്ന് വീതം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ രണ്ട് വീതം, മറ്റ് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തരില്‍ പലര്‍ക്കും ഇത്തവണ സീറ്റ് ലഭിച്ചില്ല. ജോസഫ് വാഴക്കന്‍, ബാബു പ്രസാദ്, എന്‍. സുബ്രമണ്യം തുടങ്ങിയവര്‍ പട്ടികയില്‍ നിന്ന് ഒഴിവായി. ചെന്നിത്തല അനുകൂലികളായ 16 പേരാണ് മത്സരിക്കുന്നത്. വയനാട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളില്‍ രണ്ടുവീതം സ്ഥാനാര്‍ഥികളും, മറ്റ് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ഥികളും മത്സരിക്കുന്നു.

വി.ഡി. സതീശന്‍ വിഭാഗത്തില്‍പ്പെട്ട എട്ട് പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ട് വീതം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏതെങ്കിലും ഗ്രൂപ്പില്‍ ഉള്‍പ്പെടാത്ത 9 പേരും പട്ടികയില്‍ ഉണ്ട്. എംപിമാര്‍ക്ക് സീറ്റ് നിഷേധിച്ചുവെങ്കിലും, പല എംപിമാരും നിര്‍ദേശിച്ച പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

 
Other News in this category

 
 




 
Close Window