ടെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിറ്റ് ഫീസ് ഈടാക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.
ട്രാന്‍സിറ്റ് ഫീസ് ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണെന്ന് ബോറോജെര്‍ഡി പ്രതികരിച്ചു. എന്നാല്‍ ഈ നീക്കം മേഖലയില്‍ കപ്പല്‍ ഗതാഗതത്തിന് പുതിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും ഷിപ്പിങ് കമ്പനികള്‍ക്കിടയില്‍ ഉയരുന്നു.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. 48 മണിക്കൂറിനുള്ളില്‍ കടലിടുക്കിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
''ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ നടപടി വേണം. ഇല്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളെ അമേരിക്ക ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!'' - എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇറാന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ പ്രതിനിധി അലി മൗസവി പറഞ്ഞു: ''സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഇറാനിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാല്‍ വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാം.