കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് കേസില്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 412 ഗ്രാം സ്വര്‍ണമാണ് ഭക്തര്‍ സംഭാവനയായി നല്‍കിയതെന്നും, മുഴുവന്‍ സ്വര്‍ണവും വാജിവാഹനത്തിനും അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിനും വിനിയോഗിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സംഭാവന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹന്‍ലാല്‍, രഞ്ജി പണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കിയത്. നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. 2017-ല്‍ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമരം പുനര്‍നിര്‍മിച്ചത്. ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണം വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും, ലഭിച്ച മുഴുവന്‍ സ്വര്‍ണ്ണവും കൊടിമരത്തില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.