ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ കടന്ന് 112.6 ഡോളറിലെത്തി. ഒരു ദിവസത്തിനിടെ ഏകദേശം 5 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതാണ് വില ഉയരാന്‍ പ്രധാന കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിനായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുമ്പോഴും, ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വന്‍ മിസൈല്‍ ആക്രമണം വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു.
ഇസ്രയേലിന്റെ ആക്രമണം
ഇറാന്റെ അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സിന് നേരെ വ്യോമാക്രമണം.
പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണിത്.
ഇറാന്റെ ആണവായുധ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് ഇസ്രയേല്‍ പ്രതിരോധ സേന.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചുവെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
ഇറാന്റെ പ്രതികരണം
വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി: ''ട്രംപിന്റെ പ്രഖ്യാപനം വെറും വാക്കുകള്‍ മാത്രമാണെന്ന് തെളിഞ്ഞു.''
ഐആര്‍ജിസി എയറോസ്‌പേസ് കമാന്‍ഡര്‍ സെയ്ദ് മാജിദ് മൂസവി: ''ഇസ്രയേല്‍ തീ കൊണ്ട് കളിക്കുന്നു. ഇനി വിട്ടുവീഴ്ചയില്ല. കണ്ണിന് കണ്ണ് എന്ന തത്വം പാലിക്കില്ല, ശക്തമായ തിരിച്ചടി നല്‍കും.'