തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രില്‍ ഒന്ന് മുതല്‍ മാലിന്യങ്ങള്‍ നാലായി തരംതിരിച്ച് സംസ്‌കരിക്കണമെന്ന് ശുചിത്വമിഷന്‍ നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണിത്.
തരംതിരിക്കേണ്ട വിഭാഗങ്ങള്‍
ജൈവ മാലിന്യം - ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറി, പഴ അവശിഷ്ടങ്ങള്‍
അജൈവ മാലിന്യം - പ്ലാസ്റ്റിക്, ഡിസ്‌പോസബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കവറുകള്‍
സാനിറ്ററി മാലിന്യം - നാപ്കിന്‍, ഡയപ്പര്‍, ടിഷ്യു പേപ്പര്‍
പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം - തടി, ചിരട്ട, ഇ-വെയ്സ്റ്റ്, ബയോമെഡിക്കല്‍, രാസവസ്തുക്കള്‍
ബള്‍ക് വേസ്റ്റ് ജനറേറ്റേഴ്‌സ്
വന്‍തോതില്‍ മാലിന്യം പുറന്തള്ളുന്ന ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ തിരിച്ചറിയാന്‍ മൂന്ന് മാനദണ്ഡങ്ങള്‍:
20,000 ച.മീ. വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍
പ്രതിദിനം 40,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവര്‍
പ്രതിദിനം 100 കിലോഗ്രാമില്‍ അധികം മാലിന്യം തള്ളുന്നവര്‍
ഇവര്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം.
മറ്റ് നിര്‍ദേശങ്ങള്‍
തെരുവു കച്ചവടക്കാര്‍ ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, ചിരട്ടകള്‍ തുടങ്ങിയവ ശേഖരിക്കാന്‍ ഉചിതമായ കണ്ടെയ്‌നറുകള്‍ കരുതണം.
നൂറിലധികം പേരുള്ള പരിപാടികള്‍ നടത്തുമ്പോള്‍ 3 പ്രവൃത്തി ദിനം മുന്‍പ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം.
പുനരുപയോഗിക്കാനോ ഊര്‍ജാവശ്യങ്ങള്‍ക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാന്‍ അനുവാദമുള്ളൂ.