തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ സിലിണ്ടര്‍ വിഹിതം 66 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയ്ക്ക് പ്രതിദിനം 13,433 സിലിണ്ടറുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആകെ 26,160 സിലിണ്ടറുകളാണ് ദിവസേന ലഭ്യമാകുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഐടി-വ്യാവസായിക സ്ഥാപനങ്ങളിലെ കാന്റീനുകള്‍, സമൂഹ അടുക്കളകള്‍, സുഭിക്ഷ ഹോട്ടലുകള്‍, വയോജന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.
അര്‍ധ അവശ്യ സേവന വിഭാഗത്തില്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, മരുന്ന് നിര്‍മ്മാണ കമ്പനികള്‍, കാറ്ററിങ് യൂണിറ്റുകള്‍, ഫിഷറീസ്, ഭക്ഷ്യസംസ്‌കരണ മേഖലകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കായി 62 ശതമാനം വിഹിതം അനുവദിച്ചിട്ടുണ്ട്. സ്റ്റീല്‍, ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, പ്ലാസ്റ്റിക് കമ്പനികള്‍ക്കും വ്യാവസായിക വിഭാഗത്തില്‍ 62 ശതമാനം വിഹിതം നീക്കി വച്ചിട്ടുണ്ട്.
ജില്ലകളില്‍ ഏറ്റവും കൂടുതല്‍ സിലിണ്ടര്‍ ലഭിക്കുന്നത് എറണാകുളത്തിനാണ് (19.39%). ഏറ്റവും കുറവ് കാസര്‍കോട് ജില്ലയില്‍ (1.17%). കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 5000ത്തിലധികം സിലിണ്ടറുകള്‍ അധികമായി അനുവദിച്ചതോടെ ഹോട്ടല്‍ മേഖലയിലെ പ്രതിസന്ധി കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഓരോ മേഖലയ്ക്കുമുള്ള ക്വാട്ട വിതരണം ചെയ്യണമെന്ന് എണ്ണക്കമ്പനികള്‍ക്കും ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികള്‍ സെക്രട്ടേറിയറ്റ് വാര്‍ റൂമിലെ ടോള്‍ ഫ്രീ നമ്പറിലോ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളിലോ ഹോട്ടല്‍ ഉടമകളിലോ നല്‍കാം. പരാതി ലഭിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാര്‍ റൂം അറിയിച്ചു.