തിരുവനന്തപുരം സ്വദേശിയായ അബ്കാരി മുതലാളിയുടെ ചാരായ ഷോപ്പില്‍ പത്തു വര്‍ഷം ജോലി ചെയ്തിരുന്ന ഗോപാലന്‍, ഇന്നും എ.കെ. ആന്റണിയുടെ പേരുകേള്‍ക്കുമ്പോള്‍ 'കലി' കയറുന്നവനാണ്. മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് മറക്കാനോ പൊറുക്കാനോ കഴിഞ്ഞിട്ടില്ല.
1990-കളില്‍ മാസശമ്പളമായി 3,000 രൂപ ലഭിച്ചിരുന്ന ഗോപാലന്‍, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യവും 'വെട്ടുമേനി' എന്ന പേരില്‍ അളവില്‍ ചെറിയ കൃത്രിമം നടത്തി അധിക വരുമാനവും ഉണ്ടാക്കിയിരുന്നു. '100 മില്ലി ചാരായത്തില്‍ 5 മില്ലി കുറച്ച് ഒഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. അതില്‍ നിന്നുള്ള വരുമാനം തൊഴിലാളികള്‍ക്ക് എടുക്കാം,'' ഗോപാലന്‍ ഓര്‍മ്മിക്കുന്നു.
എന്നാല്‍, 12,500 ഷാപ്പ് ജീവനക്കാരുടെ ജീവിതം തലകീഴാക്കി മാറ്റിയ ചാരായ നിരോധനത്തില്‍ ഗോപാലനും തകര്‍ന്നു. പ്രോവിഡന്റ് ഫണ്ടിലെ 80,000 രൂപയും, സര്‍ക്കാര്‍ നല്‍കിയ 30,000 രൂപ നഷ്ടപരിഹാരവും, സ്വന്തം സമ്പാദ്യവും ചേര്‍ത്ത് ചെറിയൊരു വീട് പണിതെങ്കിലും, പിന്നീട് കൂലിപ്പണിക്കാരനായി, പിന്നെ അരുവിക്കര വാളിയറയില്‍ പെട്ടിക്കടക്കാരനായി മാറേണ്ടി വന്നു.
''നിരോധനം കൊണ്ട് ആരെങ്കിലും കുടി നിര്‍ത്തിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആളുകള്‍ക്ക് കൂടുതല്‍ തുക ചെലവാക്കി കുടിക്കേണ്ടി വരുന്നു. സര്‍ക്കാരിന് മാത്രം നല്ലൊരു വരുമാന മാര്‍ഗമായി,'' ഗോപാലന്‍ ആരോപിക്കുന്നു.