വാഷിങ്ടണ്‍: അമേരിക്കയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ കോവിഡ്-19ന്റെ പുതിയ വകഭേദം 'സിക്കഡ' (BA.3.2) റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ഉപവിഭാഗമായ ഈ വകഭേദം അമേരിക്കയില്‍ മാത്രം 29 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
2024 അവസാനം ആഫ്രിക്കയില്‍ കണ്ടെത്തിയ സിക്കഡയുടെ വ്യാപനം 2025 സെപ്റ്റംബറിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സ്പൈക്ക് പ്രോട്ടീനിലെ മ്യൂട്ടേഷനുകള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ സഹായിക്കുന്നതിനാല്‍ രോഗവ്യാപനം വേഗത്തില്‍ നടക്കാമെന്നു വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മരണകാരണമാകുന്ന തരത്തില്‍ മാരകമല്ലെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി.
70-75 ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദം നിലവില്‍ WHOയും യുഎസ് CDCയും നിരീക്ഷണത്തിലുണ്ട്. BA.3 വംശത്തില്‍ നിന്നാണ് സിക്കഡ ഉത്ഭവിച്ചത്. വര്‍ഷങ്ങളോളം നിശബ്ദമായി പരിണമിച്ച ശേഷം പെട്ടെന്ന് വ്യാപിച്ചതിനാലാണ് 'സിക്കഡ' എന്ന പേര് നല്‍കിയിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദത്തോടു സാമ്യമുള്ള ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത് - തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവ. ചിലരില്‍ ഛര്‍ദി, വയറിളക്കം, രുചി-മണം നഷ്ടം എന്നിവയും റിപ്പോര്‍ട്ട് ചെയ്തു. വാക്സിനേഷന്‍ ഗുരുതര രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
മുന്‍ വകഭേദങ്ങളായ NB.1.8.1, XFG എന്നിവയെ അപേക്ഷിച്ച് സിക്കഡയുടെ വ്യാപനം അത്ര ഗുരുതരമല്ലെന്ന് WHO വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രോഗികള്‍ വൈദ്യസഹായത്തോടെ സുഖം പ്രാപിച്ചതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും WHO അറിയിച്ചു.