കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ് ഗുരുതര ആരോപണവുമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫാണെന്നതാണ് ആരോപണം. സുധാകരന്‍ മത്സരിച്ചാല്‍ തനിക്ക് മന്ത്രിയാകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹം ഇത്തരം നീക്കങ്ങള്‍ നടത്തിയതെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
എഐസിസിക്ക് കെ സുധാകരനെ മത്സരിപ്പിക്കരുതെന്ന് കത്ത് നല്‍കിയതും സണ്ണി ജോസഫാണെന്നും, കത്തിലെ ഒപ്പ് അദ്ദേഹത്തിന്റേതാണെന്നും തോമസ് വര്‍ഗീസ് ആരോപിച്ചു. ''സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന വേളയില്‍ സണ്ണി ജോസഫിന്റെ ഒപ്പ് പലവട്ടം കണ്ടിട്ടുണ്ട്,'' എന്നും അദ്ദേഹം വ്യക്തമാക്കി.
സണ്ണി ജോസഫ് അധികാരം ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാങ്ങിക്കൊടുത്തുവെന്നും, മതിയായ യോഗ്യതയില്ലാതെ മകള്‍ക്ക് ജോലി നല്‍കിയതായും ആരോപണം. ''പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുപോലും ഉപകാരമില്ലാത്ത നേതാവാണ് അദ്ദേഹം,'' എന്നും തോമസ് വര്‍ഗീസ് പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ദേശീയ കമ്മിറ്റി നല്‍കിയ തെരഞ്ഞെടുപ്പ് ഫണ്ട് സണ്ണി ജോസഫ് മുക്കിയെന്നും, ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് എന്‍. രാമകൃഷ്ണനില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും ആരോപണം.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഭരണഘടനാപരമല്ലെന്നും, വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തതെന്നും തോമസ് വര്‍ഗീസ് ആരോപിച്ചു. ''ക്രിസ്ത്യാനികള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണം നടത്തി, സഭാ പ്രതിനിധികളുടെ ഇടപെടലിലൂടെ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയിലെത്തി,'' എന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ നേതാക്കളെ നിരത്തി പുറത്താക്കിയത് സണ്ണി ജോസഫിന്റെ നീക്കങ്ങളാണെന്നും, പൈലി വാത്യാട്ട് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിട്ടത് അദ്ദേഹത്തിന്റെ 'കുത്തി തിരിപ്പുകാരണം' ആണെന്നും തോമസ് വര്‍ഗീസ് ആരോപിച്ചു. പേരാവൂരില്‍ കഴിഞ്ഞ 10 വര്‍ഷമായി എംഎല്‍എയായിട്ടും ഒന്നും ചെയ്തിട്ടില്ലെന്നും, ഇരിട്ടി താലൂക്ക് ഓഫീസ് വന്നത് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനപ്രകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.