Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7353 INR  1 EURO=112.2083 INR
ukmalayalampathram.com
Wed 27th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കര്‍ണാടകത്തില്‍ അധികാരമാറ്റ സൂചന ശക്തം; സിദ്ധരാമയ്യ ഗവര്‍ണറെ കാണാന്‍ സമയം തേടി
reporter

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ അനിശ്ചിതത്വം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതായി റിപ്പോര്‍ട്ട്. മെയ് 28 വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണറെ കാണാന്‍ മുഖ്യമന്ത്രി സമയം ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ശക്തമായിരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള മുന്നണി സ്ഥാനാര്‍ഥിയാണെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ആറുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷവും അന്തിമ തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, കര്‍ണാടകത്തിലെ നേതൃത്വമാറ്റ ചര്‍ച്ചകള്‍ വേഗത്തിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാമെന്ന ധാരണ ഉണ്ടായിരുന്നുവെന്ന അവകാശവാദമാണ് ശിവകുമാര്‍ ക്യാമ്പ് വീണ്ടും മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശിവകുമാറിന് ഇനി മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആവശ്യം. അതേസമയം, അധികാര കൈമാറ്റം നടന്നാലും ഭരണത്തിലും പാര്‍ട്ടിയിലും സമവാക്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സിദ്ധരാമയ്യ പക്ഷം. ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യമുണ്ടായാല്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ ക്യാമ്പ് മുന്നോട്ടുവെക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ശിവകുമാര്‍ ഒഴിയേണ്ടിവരുന്ന കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും തങ്ങള്‍ക്ക് അനുകൂലമായ പേരായിരിക്കണം പരിഗണിക്കേണ്ടതെന്ന നിലപാടും ഇവര്‍ക്കുണ്ടെന്നാണ് സൂചന.

സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റി രാജ്യസഭാ സീറ്റ് നല്‍കുന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിദ്ധരാമയ്യ ഈ നിര്‍ദ്ദേശം പൂര്‍ണമായി അംഗീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രമുഖ ഒബിസി മുഖമായ സിദ്ധരാമയ്യയെ മാറ്റുന്നത് ദേശീയതലത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന ആശങ്കയും പാര്‍ട്ടിയുടെ ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം വൈകുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടകത്തിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നേരത്തെ ''വെറും ഊഹാപോഹങ്ങള്‍'' മാത്രമാണെന്ന് പറഞ്ഞ് തള്ളിയിരുന്നു. എന്നാല്‍ ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യ സമയം തേടിയെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംസ്ഥാനത്ത് അധികാരമാറ്റം അടുത്തിരിക്കുകയാണെന്ന രാഷ്ട്രീയ വിലയിരുത്തല്‍ വീണ്ടും ശക്തമാകുകയാണ്. വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എല്ലാം തീരുമാനിച്ചതുപോലെ മുന്നോട്ടുപോയാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ മാറ്റത്തിന് വഴിയൊരുങ്ങിയേക്കും.

 
Other News in this category

 
 




 
Close Window