ബംഗളൂരു: എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉഗാണ്ടയില്‍നിന്ന് ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 28കാരിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി യുവതിയെ ഇന്ദിരാനഗറിലെ എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് എബോള പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ച് പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.
ആദ്യ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അധിക മുന്‍കരുതലിന്റെ ഭാഗമായി യുവതിയെ നിരീക്ഷണത്തില്‍ തുടരുമെന്നും ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ ഇന്ത്യയില്‍ എബോള കേസ് സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന മെയ് 17, 2026ന് രോഗബാധയെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ''പാന്‍ഡെമിക് എമര്‍ജന്‍സി'' മാനദണ്ഡങ്ങള്‍ നിറവേറ്റുന്നില്ലെന്നും WHO വ്യക്തമാക്കി.
ഇതിന്റെ പശ്ചാത്തലത്തില്‍ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധിത മേഖലകളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്രയ്ക്ക് ശേഷം 21 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും, പനി, ക്ഷീണം, ശരീരവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ യാത്രാ നിര്‍ദേശത്തില്‍ പറയുന്നു.
വിമാനത്താവളങ്ങളുള്‍പ്പെടെയുള്ള പ്രവേശനകേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും, രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവരില്‍ വിശദീകരിക്കാനാകാത്ത പനി പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിലയിരുത്താനും റിപ്പോര്‍ട്ട് ചെയ്യാനും നിയന്ത്രിക്കാനും WHO താല്‍ക്കാലിക ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.