തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന സംശയം ശക്തമാകുന്നു. സംഘര്‍ഷം പെട്ടെന്നുണ്ടായതല്ലെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ട്. മേയ് 27ന് സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയന്റെ തിരുവനന്തപുരം വസതിയിലും കണ്ണൂരിലെ വീട്ടിലും ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പിണറായിയുടെ മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലുമായുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ കേന്ദ്രം.
പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനിടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടന്നതായും ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും കേസെടുക്കുന്ന നടപടികളിലും വീഴ്ചയുണ്ടായോ എന്നതും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നതായാണ് വിവരം. അന്യായമായി സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ആക്രമണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ടതുണ്ടോയെന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്.
റെയ്ഡിനിടെ ചില രേഖകള്‍ കണ്ടെത്തിയതായും അവ ഡയറക്ടറേറ്റിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് സൂചന. വീണ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തതായും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം എന്നുമാണ് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് സിപിഎം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുകയാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. എന്നാല്‍, ഹൈക്കോടതി ഇഡി അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് പരിശോധനകള്‍ നടന്നതെന്നതും കേസിന് കൂടുതല്‍ രാഷ്ട്രീയ-നിയമ പ്രാധാന്യം നല്‍കുന്നു.