Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഊരാളുങ്കലിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകളില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍
reporter

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുത്തതിനാല്‍ ചില ജോലികള്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നും ഇക്കാര്യം സൊസൈറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തദ്ദേശീയരായവര്‍ക്ക് തൊഴില്‍ നല്‍കുന്നില്ലെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യവും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പിന്റെ പദ്ധതികള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ സൊസൈറ്റിക്ക് നല്‍കിയതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റിക്ക് നല്‍കിയ കരാറുകളുടെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് അനുകൂലമായി വ്യത്യാസപ്പെടുത്തി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഗുണനിലവാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഊരാളുങ്കലിന് കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ കാരണമായതെന്നും, വര്‍ക്ക് ലോഡ് വര്‍ധിച്ചതാണ് നിലവിലെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷത്തിനിടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിരവധി പ്രവൃത്തികള്‍ ലഭിച്ചതോടെ പൊതുമരാമത്ത് ജോലികള്‍ ഊരാളുങ്കലിന്റെ കുത്തകയായി മാറുന്നുവെന്ന നിരീക്ഷണം ഉണ്ടെന്നും, കരാറുകളുടെ എണ്ണം നിജപ്പെടുത്തുമോയെന്ന വി.ടി. ബല്‍റാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പി.കെ. ബഷീര്‍ മറുപടി നല്‍കി.

 
Other News in this category

 
 




 
Close Window