Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവിവാദം; കോണ്‍ഗ്രസിലെ ഭിന്നതയില്‍ പ്രതികരണവുമായി മെത്രാപ്പൊലീത്ത
reporter

തൃശ്ശൂര്‍: സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുണ്ടായ അഭിപ്രായഭിന്നത കോണ്‍ഗ്രസിനുള്ളിലെ പുതിയ തര്‍ക്കമായി മാറുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയെ പരോക്ഷമായി പിന്തുണച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഹസിച്ചും ഓര്‍ത്തഡോക്സ് സഭയുടെ തൃശ്ശൂര്‍ മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ''കെ.സി. പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാര്‍ട്ടിയേയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'' എന്നായിരുന്നു മെത്രാപ്പൊലീത്തയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിനെയും ദുര്‍ബലപ്പെടുത്തുമെന്ന വിമര്‍ശനമാണ് പോസ്റ്റിലുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം.

കമന്റ് ബോക്‌സില്‍ വാക്‌പോര്

പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ സൈബര്‍ ഗ്രൂപ്പുകളും കമന്റ് ബോക്‌സില്‍ ചേരിതിരിഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ചും കെ.സി. വേണുഗോപാലിനെ വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. സതീശന് സ്വതന്ത്രമായി ഭരണം നടത്താന്‍ അവസരം നല്‍കണമെന്നും ഗ്രൂപ്പുകളില്ലാത്ത കോണ്‍ഗ്രസിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ യുവപ്രവര്‍ത്തകരെ ഉപയോഗിച്ച് കേരളത്തില്‍ അനാവശ്യമായ ആഭ്യന്തര തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണവും ചിലര്‍ കെ.സി. വേണുഗോപാലിനെതിരെ ഉന്നയിച്ചു.

അതേസമയം, കെ.എസ്.യുവിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ചും മെത്രാപ്പൊലീത്തയുടെ രാഷ്ട്രീയ ഇടപെടലിനെ ചോദ്യം ചെയ്തും മറുവിഭാഗവും രംഗത്തെത്തി. സഭാനേതൃത്വം നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉചിതമാണോയെന്ന് ചിലര്‍ ചോദിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിവിധ പദവികളിലെ നിയമനങ്ങളെയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സതീശന്‍ ചില രാഷ്ട്രീയവിഭാഗങ്ങളോട് അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവും കമന്റുകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

 
Other News in this category

 
 




 
Close Window