Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അന്‍വറിനെ രാത്രി വീട്ടിലെത്തി കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍
reporter

മലപ്പുറം: നിലമ്പൂരില്‍ ഇടഞ്ഞു നില്‍ക്കുന്ന പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ പല തരത്തില്‍ നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ( Rahul Mamkootathil ) ഇന്നലെ രാത്രി അന്‍വറിനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വിന്നിരുന്നു. പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്ന് പി വി അന്‍വറിനോട് പറഞ്ഞുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിണറായിക്കെതിരായ അന്‍വറിന്റെ പോരാട്ടത്തിനൊപ്പമാണ് യുഡിഎഫ്. നിലമ്പൂരുകാരെ വന്യമൃഗങ്ങള്‍ വേട്ടയാടുന്നതുപോലെ വന്യമായി വേട്ടയാടുന്ന പിണറായിസത്തിനെതിരെ സംസാരിക്കുന്നയാളാണ് അന്‍വര്‍. അതിവൈകാരികമായി തീരുമാനങ്ങള്‍ എടുക്കരുതെന്ന് അന്‍വറിനോട് അഭ്യര്‍ത്ഥിച്ചു.

പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണ്. അതിനാല്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ആഭ്യര്‍ത്ഥിച്ചു. നമ്മള്‍ അറിയുന്ന ധനാഢ്യനായ അന്‍വറിനെ വരെ കൊള്ളയടിച്ച സംവിധാനത്തിനെതിരെയാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിവൈകാരികമായി തീരുമാനമെടുത്ത് ലക്ഷ്യം മാറരുതെന്ന് അഭ്യര്‍ത്ഥിച്ചു. ആരെങ്കിലും ചുമതലപ്പെടുത്തിയതു കൊണ്ടോ, അനുനയത്തിന്റെ അടിസ്ഥാനത്തിലോ അല്ല അന്‍വറിനെ കാണാന്‍ പോയത് എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ഔദ്യോഗിക ചര്‍ച്ചയല്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. യുഡിഎഫുമായി ധാരണയിലെത്തിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ പി വി അന്‍വര്‍ തയാറെടുക്കുകയാണ്. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കാനാണ് തീരുമാനം. നാമനിര്‍ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിക്കാനുള്ള രേഖകള്‍ തയാറാക്കിയിട്ടുണ്ട്. നാമനിര്‍ദേശപത്രിക നല്‍കിയാലും യുഡിഎഫുമായി ധാരണയ്ക്ക് ശ്രമം തുടരും. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്ന ജൂണ്‍ 5 വരെ ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി യോഗം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ കണ്‍വീനറായ അന്‍വറിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. യുഡിഎഫുമായി സഹകരിക്കാന്‍ മുന്നണി സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കണമെന്ന യുഡിഎഫ് നിബന്ധനയ്ക്ക് വഴങ്ങാന്‍ അന്‍വര്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡിസതീശനെതിരെ ഇന്നലെയും രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. ആഗ്രഹമുണ്ടെങ്കിലും കയ്യില്‍ പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് രാവിലെ പ്രഖ്യാപിച്ച അന്‍വര്‍ വൈകിട്ട് നിലപാടു മാറ്റി മത്സരസാധ്യത നിലനിര്‍ത്തുകയായിരുന്നു.

 
Other News in this category

 
 




 
Close Window