വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, അതിശക്തമായ ചൂട്, കനത്ത മഴ എന്നിവയ്ക്ക് ശേഷം അതിശക്തമായ കാറ്റ് (Strong wind), സംസ്ഥാനത്തെ ഒരു വലിയ ദുരന്തമായി മാറുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭത്തോടെ മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെഎസ്ഇബി), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മരങ്ങളും വൈദ്യുതി ലൈനുകളും വീണ് പല പ്രദേശങ്ങളിലും ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു, വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ മൂലം സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് 126 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. വകുപ്പിന് കനത്ത നഷ്ടം സംഭവിച്ചുവെന്നും മഴക്കാലത്തിന് മുന്നോടിയായി ശാഖകള്‍ മുറിച്ചുമാറ്റുന്നതില്‍ പൊതുജനങ്ങളുടെ നിസ്സഹകരണം മൂലമാണ് ഭൂരിഭാഗം സംഭവങ്ങളും ഉണ്ടായതെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
'ഭാവിയില്‍ സമാനമായ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സ്വകാര്യ ഭൂമിയിലെ ദുര്‍ബലമായ മരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കാന്‍ ഞങ്ങള്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളോ മരക്കൊമ്പുകളോ മൂലമാണ് മിക്ക സംഭവങ്ങളും സംഭവിച്ചത്. പലപ്പോഴും ആളുകള്‍ കോടതിയില്‍ പോയി മരങ്ങള്‍ മുറിക്കുന്നത് തടയാന്‍ സ്റ്റേ ഉത്തരവ് നേടാറുണ്ട്. സംസ്ഥാനത്തുടനീളം കോടതികളില്‍ ഇത്തരം നിരവധി കേസുകള്‍ നിലവിലുണ്ട്,' അദ്ദേഹം പറഞ്ഞു. മികച്ച മാനേജ്‌മെന്റിനായി വകുപ്പ് ഈ വിഷയം കൂടുതല്‍ വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 24 നും 30 നും സംസ്ഥാനത്തൊട്ടാകെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് 2500 ലധികം ഫോണ്‍ കോളുകള്‍ ലഭിച്ചതായി അഗ്‌നിശമന വകുപ്പ് വ്യക്തമാക്കി. മഴക്കാലത്ത് നാശനഷ്ടങ്ങള്‍ വ്യാപകമാണെങ്കിലും സംസ്ഥാനത്തുടനീളം ഇത്രയധികം സംഭവങ്ങള്‍ ചെറിയ കാലയളവിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇതാദ്യമാണെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ (ടെക്നിക്കല്‍) എം നൗഷാദ് പറഞ്ഞു.
' മരം ശരിയായി കൈകാര്യം ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ ലഘൂകരിക്കാന്‍ കഴിയും. മരങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രത്യേക ഏജന്‍സി ഇല്ല, ഉത്തരവാദിത്തം അതത് സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലാണ്. കൂടാതെ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണം. ഇതിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെ പോലും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം,' നൗഷാദ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (LSGI) സമഗ്രമായ വൃക്ഷ പരിപാലന നയത്തിന്റെ അഭാവം, മരങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ പരിഹരിക്കുന്നതിന് ദുരന്ത നിവാരണ നിയമം നടപ്പിലാക്കുന്നതിലെ നിസ്സംഗത, ബഹുനില കെട്ടിടങ്ങളിലും റോഡരികുകളിലും അനിയന്ത്രിതവും ക്രമരഹിതവുമായ ഹോര്‍ഡിംഗുകള്‍ എന്നിവ പ്രതിസന്ധി കൂടുതല്‍ വഷളാക്കി.
മരങ്ങള്‍ സംരക്ഷിക്കുന്നതിനും അനുബന്ധ ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനും മണ്ണ് സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്ററിന്റെ മുന്‍ മേധാവി കെ ജി താര പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മരങ്ങള്‍ ചില്ലകളും മറ്റും വെട്ടിഒതുക്കുന്നത് സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. 'മരങ്ങള്‍ സംരക്ഷിക്കപ്പെടാത്തതിനാല്‍ അവ കടപുഴകി വീഴുന്നു. മുകളിലെ മണ്ണൊലിപ്പ് കാരണം മരങ്ങള്‍ ദുര്‍ബലമാവുകയും കനത്ത മഴയെയും കാറ്റിനെയും നേരിടാന്‍ കഴിയാതെ വരികയും ചെയ്യുന്നു. മരങ്ങള്‍ മുറിക്കുന്നത് ഒരു പരിഹാരമല്ല, മരങ്ങള്‍ പല ദുരന്തങ്ങളെയും ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് മറക്കരുത്. മണ്ണ് സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. ദുരന്ത പ്രതികരണത്തിന് പകരം ഇത്തരം ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന് നാം ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,' ഡോ. താര പറഞ്ഞു. സര്‍ഫസ് വിന്‍ഡിന്റെ ശരാശരി വേഗതയെ അപേക്ഷിച്ച് തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായിരുന്നുവെന്ന് ഐഎംഡി ഡയറക്ടര്‍ നീതാ കെ ഗോപാല്‍ പറഞ്ഞു. 'ഞങ്ങളുടെ ആദ്യത്തെ നിരീക്ഷണ കേന്ദ്രമായ അമിനി ദ്വീപില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ ഇത് വീണ്ടും സംഭവിക്കില്ലെന്ന് പറയാനാവില്ല, മണ്‍സൂണിനെ നയിക്കുന്ന എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കില്‍ ഇത് വീണ്ടും സംഭവിക്കാം. കഴിഞ്ഞ ജൂലൈയിലും സമാനമായ ശക്തമായ കാറ്റ് അനുഭവപ്പെട്ടു, പക്ഷേ ഈ വര്‍ഷത്തെ അപേക്ഷിച്ച് മഴ കുറവായിരുന്നു,' നീത കെ ഗോപാല്‍ പറഞ്ഞു.