Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
242 പേരുടെ ജീവന്‍ അപഹരിച്ച വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് ഇയൊരാള്‍ മാത്രം
reporter

അഹമ്മദാബാദ്: 242 പേരുമായി ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് ജീവനോടെ ബാക്കിയായത് ആ ഒരാള്‍ മാത്രമാണ്. അവിശ്വസനീയമാം വിധം ജീവതത്തിലേക്ക് ഓടിക്കയറിയ വിശ്വാസ് കുമാര്‍ രമേഷ്. 241 പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ മൂകസാക്ഷി. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷും സഹോദരനായ അജയ്കുമാര്‍ രമേഷും(45) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം. ''ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകര്‍ന്നുവീണത്. എല്ലാം പെട്ടെന്നായിരുന്നു. ഞാന്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാന്‍ ശരിക്കും ഭയന്നുപോയി. തുടര്‍ന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഒരാള്‍ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു'' - വിശ്വാസ് കുമാര്‍ പറഞ്ഞു. വിമാനത്തിലെ 11എ സീറ്റിലായിരുന്നു വിശ്വാസ് കുമാര്‍ യാത്ര ഇരുന്നിരുന്നത്. മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരന്‍ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്‌കുമാര്‍ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ വിശ്വാസ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്.

 
Other News in this category

 
 




 
Close Window