ടെഹ്റാന്‍ : ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാന്‍. ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചര്‍ച്ച ആരംഭിക്കാം. ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. യു എസ് സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം വിജയമാണെന്നും ഇറാന്‍ അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണ ഇതുവരെ ഇല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ഇറാന്‍ തിരിച്ചടിക്കില്ല. യുദ്ധം ആദ്യം തുടങ്ങിവെച്ചത് ഇസ്രയേല്‍ ആണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അല്‍ ഉദൈദിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ നടത്തിയ മിസൈലാക്രമണം സുഹൃദ് രാജ്യമായ ഖത്തറിനു നേരെയുള്ള ആക്രമണമല്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ വ്യക്തമാക്കി.
ജനവാസ മേഖലയില്‍നിന്ന് അകലെ സ്ഥിതി ചെയ്യുന്ന യു എസ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സുഹൃത്തും സഹോദര രാജ്യവുമായ ഖത്തറിനും ആ രാജ്യത്തെ ജനതക്കും ഈ നടപടി ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല. ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നതിനും തുടരുന്നതിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷ കൗണ്‍സില്‍ അറിയിച്ചു. അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാന്‍ വിശദീകരിച്ചു.
ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ആക്രമിച്ചത്. ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശം വിതച്ചുവെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. ഇതിനു തിരിച്ചടിയായാണ് ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ ഇന്നലെ ആക്രമണം നടത്തിയത്. ബഷാരത്ത് അല്‍ -ഫത്ത് ഓപ്പറേഷന്‍ എന്ന പേരിലാണ് ആക്രമണം നടത്തിയത്. പത്തിലധികം തവണ മിസൈലുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ബാ?ഗ്ദാദ് യുഎസ് സൈനിക താവളത്തിന് നേര്‍ക്കും ഇറാന്‍ ആക്രമണം നടത്തിയിരുന്നു.