Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഓണ്‍ലൈനിലൂടെ കത്തി വാങ്ങി
reporter

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരുമ്പടപ്പ് വഴിയകത്ത് വീട്ടില്‍ ആഷിക്കിന്റെ (30) കൊലപാതകത്തില്‍, സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും ഭര്‍ത്താവ് ഷിഹാബി (39) നെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ആഷിക്കും ഷഹാനയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ പൊലീസില്‍ പീഡന പരാതി കൊടുപ്പിച്ചു. തുടര്‍ന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഷിഹാബിനെയും ഷഹാനയെയും നിരന്തരം ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആഷിക്കിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിക്ക് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ചോര വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണ് ഷഹാന ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

 
Other News in this category

 
 




 
Close Window