Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തില്‍ ഗര്‍ഭഛിദ്രം കുത്തനെ കൂടി, ഒമ്പപത് വര്‍ഷത്തിനിടെ 76 ശതമാനം വര്‍ധന
reporter

കൊല്ലം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിത്തിനിടെ കേരളത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ 76%ത്തിലധികം വര്‍ധന. 2023- 24 ല്‍ സംസ്ഥാനത്ത് 30,037 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 ല്‍ ഇത് 17,025 ആയിരുന്നു. ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിന്റെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 21, 282 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 8,755 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.

സ്വാഭാവിക ഗര്‍ഭഛിദ്രവും ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്. 9,858 സ്വാഭാവിക ഗര്‍ഭഛിദ്രമാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. 2014-15 വര്‍ഷം പൊതു, സ്വകാര്യ ആശുപത്രികളില്‍ നടത്തിയിട്ടുള്ള ഗര്‍ഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമാണെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. യഥാക്രമം 8,324 ഉം 8701 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ 2015-2016 മുതല്‍ സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന തോതിലുള്ള കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 മുതല്‍ 2024-25 വരെ കേരളത്തില്‍ ആകെ 1,97,782 ഗര്‍ഭഛിദ്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 67,004 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,30,778 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വര്‍ധനവില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തു പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും കാരണം ഇപ്പോള്‍ കൂടുതല്‍ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്ന് തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സീമ പറഞ്ഞു. ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളുടെ വര്‍ധന സ്ത്രീകള്‍ അവരുടെ ശരീരത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം നേടുന്നതിന്റെ സൂചനയാണെന്ന് കോട്ടയം സിഎംഎസ് കോളജിലെ സോഷ്യോളജി വിഭാഗത്തിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗം അമൃത റിനു എബ്രഹാം പറഞ്ഞു.

 
Other News in this category

 
 




 
Close Window