Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂര്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇര അസ്‌ന വിവാഹിതയായി
reporter

കണ്ണൂര്‍: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ്. 2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തില്‍ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.

മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാരില്‍ നിന്നു ലഭിച്ച സ്നേഹവും പരിചരണവും ഡോക്ടറാകണമെന്ന മോഹം അസ്നയില്‍ വളര്‍ത്തി. വേദനയിലും തളരാതെ അസ്ന ആ ആഗ്രഹത്തെയും എത്തിപ്പിടിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടി. എന്നാല്‍ അന്ന് നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറാനാകാതിരുന്ന അസ്നക്കായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 38 ലക്ഷം രൂപ ചെലവില്‍ കോളജില്‍ ലിഫ്റ്റ് സ്ഥാപിച്ചു. ഒടുവില്‍ 2020 ഫെബ്രുവരി 6ന് അസ്ന സ്വന്തം നാടിന്റെ ഡോക്ടറായി.

ബോംബേറില്‍ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് ചികിത്സയ്ക്കിടെ മുട്ടിനു താഴെ വെച്ച് കാല്‍ മുറിച്ചുമാറ്റി. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ അസ്ന വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന.

 
Other News in this category

 
 




 
Close Window