Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി പി.ജെ. കുര്യന്‍
reporter

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.

അത് പാര്‍ട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണെന്നും കുര്യന്‍ പറഞ്ഞു. അതില്‍ എവിടെയാണ് ദോഷമെന്ന് അറിയില്ല. ആരെയും വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയുടെ താത്പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും തന്റെ അഭിപ്രായം ഇതാണ്. ടിവിക്കും സോഷ്യല്‍മീഡിയക്കും പുറത്തുമുള്ള നാല്‍പ്പത് ശതമാനം പേരെ ആര് അഡ്രസ് ചെയ്യുമെന്നും കുര്യന്‍ ചോദിച്ചു. ചിലയിടങ്ങളില്‍ ഒരു ബൂത്തില്‍ ഒരാള്‍ പോലുമില്ല. അത് പരിഹരിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. സിപിഎമ്മിന് ശക്തമായ കേഡര്‍ പാര്‍ട്ടിയാണ് ആ നിലയിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുപോകേണ്ടത് യൂത്ത് കോണ്‍ഗ്രസ് ആണ്. മുന്‍പ് അങ്ങനെയായിരുന്നു. ഇന്ന് അങ്ങനെയാണേ?. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്റെ ജില്ലയില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ മത്സരിച്ചപ്പോള്‍ ആരെങ്കിലും ജയിച്ചോയെന്നും കുര്യന്‍ ചോദിച്ചു

സീനിയര്‍ നേതാവെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. താന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെ ആയ ആളാണ്. മറ്റ് നേതാക്കളെ പോലെ തനിക്ക് ഡല്‍ഹിയിലോ തിരുവനന്തപുരത്തോ താമസിക്കാമായിരുന്നു. താന്‍ അത് ചെയ്യാതെ ഇപ്പോഴും നാട്ടില്‍ തന്നെ തുടരുകയാണെന്നും കുര്യന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഏതാണ്ട് 20 ശതമാനം ആളുകള്‍ കാണും. അതില്‍ പത്ത് ശതമാനം പുറത്താണ്. താന്‍ ഒരുകാലത്തും അത് ശ്രദ്ധിക്കാറില്ല. തന്നെ സാറെ എന്ന് വിളിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ കുര്യന്‍ എന്ന് വിളിച്ചാല്‍ മതി. അല്ലെങ്കില്‍ എങ്ങനെ വേണമെങ്കിലും വിളിക്കാം. ഇനി എടോ എന്നുവേണമെങ്കിലും വിളിക്കാം. ചിലര്‍ കുര്യന്‍ സാറെ എന്നുവിളിക്കുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണെന്നും പിജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 
Other News in this category

 
 




 
Close Window