ന്യൂഡല്‍ഹി: ഭൂമി ഇടപാട് കേസില്‍ ബിസിനസുകാരനും വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയ്ക്കെതിരായ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം വേട്ടയാടലിന്റെ തുടര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി. തന്റെ സഹോദരിയുടെ ഭര്‍ത്താവായ വാധ്രയ്ക്കെതിരായ കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ്. രാഷ്ട്രീയ പ്രേരിതമായ ആക്രമണത്തെ നേരിടാന്‍ അദ്ദേഹത്തോട് ഒപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എക്സ് പോസ്റ്റിലായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തന്റെ സഹോദരിയും കുടുംബവും ഏത് തരത്തിലുമുള്ള പീഡനങ്ങളെയും വേട്ടയാടലുകളെയും നേരിടാന്‍ ധൈര്യമുള്ളവരാണ്. ഇപ്പോഴത്തെ സാഹചര്യവും അവര്‍മറികടക്കും. സത്യം ഒടുവില്‍ വിജയിക്കും. രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് റോബര്‍ട്ട് വാധ്രയ്ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതാദ്യമായാണ് വാധ്രയ്ക്കെതിരെ ക്രിമിനല്‍ കേസില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുന്നത്. പിഎംഎല്‍എ വ്യവസ്ഥകള്‍ പ്രകാരമാണ് റോബര്‍ട്ട് വാധ്രയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ വാധ്രയെ ഇഡി തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
2008 ഫെബ്രുവരിയില്‍ വധ്ര ഡയറക്ടറായിരുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസുമായി നടത്തിയ ഹരിയാനയിലെ മനേസര്‍-ഷിക്കോപൂരിലെ (ഇപ്പോള്‍ സെക്ടര്‍ 83) ഭൂമി ഇടപാടിലാണ് വാധ്രയ്‌ക്കെതിരായ അന്വേഷണം. ഷിക്കോപൂരിലെ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്കാണ് വാധ്രയുടെ കമ്പനി വാങ്ങിയത്. നാല് വര്‍ഷത്തിന് ശേഷം 2012 സെപ്റ്റംബറില്‍ കമ്പനി ആ ഭൂമി ഡിഎല്‍എഫിന് 58 കോടിക്ക് വിറ്റു. നാല് വര്‍ഷത്തിനിടെ പതിന്‍മടങ്ങ് ഇരട്ടി രൂപയ്ക്ക് ഭൂമി മറിച്ചുവിറ്റ നടപടി സംസ്ഥാന ഏകീകരണ നിയമത്തിന്റെ ലംഘനമാണെന്നാണ് പ്രധാന ആരോപണം.