ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമക്കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്ഐടി റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചന നിലനില്‍ക്കെ, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ സംസ്ഥാന പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നവകേരള യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. 2023 ഡിസംബര്‍ 15നാണ് വിവാദമായ സംഭവം നടന്നത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലൂടെ കടന്നുപോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.ഡി. തോമസും അജയ് ജുവല്‍ കുര്യാക്കോസും കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് ഇവരെ മര്‍ദിച്ചുവെന്നാണ് കേസ്.
മര്‍ദനത്തില്‍ എ.ഡി. തോമസിന് തലയ്ക്കും അജയ് ജുവല്‍ കുര്യാക്കോസിന് കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിക്കേറ്റവരുടെ മൊഴികളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍ അന്വേഷണത്തില്‍ നടപടി വൈകിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ആ സമയത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഈ സംഭവത്തെ ''രക്ഷാപ്രവര്‍ത്തനം'' എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നാല്‍ എസ്ഐടി പരിശോധനയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.