കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി നേതാക്കളായ അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജി എംപിക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയില്‍ വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി. 80 എംഎല്‍എമാരില്‍ ഏകദേശം 20 പേര്‍ മാത്രമാണ് യോഗത്തിനെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഹുഭൂരിപക്ഷം എംഎല്‍എമാരും പങ്കെടുക്കാതിരുന്നതോടെ യോഗം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ഇത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ സൂചനയല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജിക്കും നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ നടക്കുന്നതിനാലാണ് എംഎല്‍എമാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനാകാതിരുന്നതെന്ന് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
പല സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടികള്‍ ഉണ്ടായ സാഹചര്യത്തില്‍, അറസ്റ്റിലായ പ്രവര്‍ത്തകരെ സഹായിക്കാനും പ്രാദേശിക പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാനും എംഎല്‍എമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ തുടരേണ്ടിവന്നുവെന്നാണ് തൃണമൂലിന്റെ വാദം. എംഎല്‍എമാരുടെ അഭ്യര്‍ഥന മാനിച്ചാണ് ഔദ്യോഗിക യോഗം റദ്ദാക്കിയതെന്നും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂലിനുള്ളിലെ അസന്തോഷം പുറത്തുവരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ യോഗത്തിലെ കുറഞ്ഞ പങ്കാളിത്തത്തെ കാണുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിലേക്ക് 80ല്‍ 20 പേര്‍ മാത്രം എത്തിയത് പാര്‍ട്ടി നേതൃത്വത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജൂണ്‍ 1ന് ഗ്രാമീണ മേഖലകളില്‍ ബ്ലോക്ക് തലത്തിലും നഗരങ്ങളില്‍ വാര്‍ഡ് തലത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ അറിയിച്ചു. ജൂണ്‍ 2ന് കൊല്‍ക്കത്തയിലെ റാണി രാഷ്മണി റോഡില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഏകദിന ധര്‍ണയും നടത്തും