Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സലിം കുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും; ഔദ്യോഗിക ബഹുമതികളോടെ വിട
reporter

തിരുവനന്തപുരം: അന്തരിച്ച നടനും മിമിക്രി കലാകാരനുമായ സലിം കുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളും കലക്ടറുടെ നേതൃത്വത്തില്‍ ഒരുക്കും. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരത്തിന്റെ ഭാഗമായി കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പറവൂരില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അന്തിമോപചാരം അര്‍പ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45ഓടെയാണ് സലിം കുമാര്‍ അന്തരിച്ചത്.

മൃതശരീരം രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വടക്കന്‍ പറവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന സലിം കുമാറിന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. നേരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന സലിം കുമാര്‍ ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ സ്വാഭാവികതയോടെ കൈകാര്യം ചെയ്ത അപൂര്‍വ നടനായിരുന്നു സലിം കുമാര്‍. ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ അദ്ദേഹം മലയാള സിനിമയിലെ ജനപ്രിയവും ഗൗരവമേറിയതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥിരസ്ഥാനം നേടിയ കലാകാരനാണ്.

1969 ഒക്ടോബര്‍ 10ന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിം കുമാര്‍ ജനിച്ചത്. പേരുകേട്ടാല്‍ മതം തിരിച്ചറിയരുതെന്ന ആഗ്രഹത്തില്‍ അച്ഛനാണ് 'സലിം' എന്ന പേര് നല്‍കിയതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാല്യങ്കര എസ്.എന്‍.എം കോളജില്‍ പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജില്‍ ഡിഗ്രിയും പഠിച്ചു. സ്‌കൂള്‍ കാലം മുതല്‍ മിമിക്രി അവതരിപ്പിച്ചിരുന്നെങ്കിലും കോളജ് കാലഘട്ടത്തിലാണ് മത്സരവേദികളില്‍ സജീവമായത്. പിന്നീട് മിമിക്രി വേദികളില്‍ നിന്ന് ടെലിവിഷനിലേക്കും അവിടെ നിന്ന് മലയാള സിനിമയുടെ മുന്‍നിരയിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. കലാഭവന്‍ വേദികളില്‍ നിന്ന് ദേശീയ പുരസ്‌കാര വേദിവരെ ഉയര്‍ന്നെത്തിയ സലിം കുമാറിന്റെ ജീവിതം കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും ആത്മവിശ്വാസത്തിന്റെയും അപൂര്‍വ ഉദാഹരണമായി മലയാളികള്‍ ഓര്‍ക്കും.

 
Other News in this category

 
 




 
Close Window