Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വീരപ്പന്‍ അഭിമുഖ വിവാദം: നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സണ്‍ ടിവിയുടെ അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി
reporter

ചെന്നൈ: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത വീരപ്പന്‍ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ തെന്നിന്ത്യന്‍ താരം ആര്‍. സുകന്യയ്ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. സുകന്യയ്ക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന 2015ലെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സണ്‍ ടിവി നെറ്റ്വര്‍ക്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ വിധി. 1996 ഏപ്രില്‍ 17ന് സണ്‍ ടിവിയിലെ 'നേരുക്ക് നേര്‍' പരിപാടിയിലാണ് വിവാദത്തിന് കാരണമായ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. നക്കീരന്‍ എഡിറ്റര്‍ ആര്‍. ആര്‍. ഗോപാല്‍ നടത്തിയ വീരപ്പന്‍ അഭിമുഖത്തില്‍ സുകന്യയെക്കുറിച്ച് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ തന്റെ മാന്യതയെയും തൊഴില്‍ജീവിതത്തെയും വ്യക്തിജീവിതത്തെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുകന്യ കോടതിയെ സമീപിച്ചത്.

അഭിമുഖം തങ്ങള്‍ തയ്യാറാക്കിയതല്ലെന്നും നക്കീരന്‍ നടത്തിയ അഭിമുഖം സംപ്രേക്ഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സണ്‍ ടിവിയുടെ പ്രധാന വാദം. എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനുമുമ്പ് അതിലെ ഉള്ളടക്കം എഡിറ്റ് ചെയ്യാനും അപകീര്‍ത്തികരമായ ഭാഗങ്ങള്‍ ഒഴിവാക്കാനും ചാനലിന് അധികാരമുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. എഡിറ്റോറിയല്‍ നിയന്ത്രണം കൈവശമുണ്ടായിരുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സണ്‍ ടിവിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അപകീര്‍ത്തികരമായ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാന്‍ സുകന്യയെയോ മറ്റ് ബന്ധപ്പെട്ടവരെയോ സമീപിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്ഥാപനങ്ങള്‍ വാര്‍ത്തയോ അഭിമുഖമോ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അടിസ്ഥാന പരിശോധന നടത്തേണ്ട ബാധ്യതയുണ്ടെന്നും വിധിയില്‍ പറയുന്നു.

വിവാദത്തിന് പിന്നാലെ മറ്റൊരു മാസികയില്‍ ഖേദപ്രകടനം പ്രസിദ്ധീകരിച്ചിരുന്നുവെന്ന സണ്‍ ടിവിയുടെ വാദവും കോടതി തള്ളി. തെറ്റായ ആരോപണം സംപ്രേക്ഷണം ചെയ്ത അതേ ചാനലിലൂടെയാണ് ക്ഷമാപണം എത്തേണ്ടിയിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു മാധ്യമത്തിലൂടെ നടത്തിയ ഖേദപ്രകടനം മതിയായതല്ലെന്നും കോടതി വ്യക്തമാക്കി. സുകന്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിനൊപ്പം അഭിമുഖത്തിലെ അപകീര്‍ത്തികരമായ ഭാഗങ്ങള്‍ ഭാവിയില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിന് സ്ഥിരം വിലക്കും കോടതി നിലനിര്‍ത്തി. മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ഉത്തരവാദിത്തവും വ്യക്തികളുടെ മാനഹാനിക്കെതിരായ നിയമസംരക്ഷണവും ഊന്നിപ്പറയുന്ന വിധിയാണിത്.

 
Other News in this category

 
 




 
Close Window