കാസര്‍കോട്: അങ്കടിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാടത്തില്‍ സിപിഎമ്മിന്റെ പേര് രേഖപ്പെടുത്തിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തിന് പിന്നാലെ, പാര്‍ട്ടി പേര് നീക്കം ചെയ്തു. സ്‌കൂള്‍ കവാടത്തില്‍ രേഖപ്പെടുത്തിയിരുന്ന ''സിപിഎം ബദൂര്‍ എല്‍സി'' എന്ന ഭാഗമാണ് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് നീക്കം ചെയ്തത്. സിപിഎം ബദൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു സ്‌കൂളില്‍ പുതിയ പ്രവേശന കവാടം നിര്‍മിച്ചത്. കവാടത്തിന്റെ മുകളില്‍ പാര്‍ട്ടിയുടെ പേര് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്. സര്‍ക്കാര്‍ സ്‌കൂളുമായി ബന്ധപ്പെട്ട ഒരു പൊതുനിര്‍മ്മിതിയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രദര്‍ശിപ്പിക്കുന്നതിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗത്തിലും വിഷയം ചര്‍ച്ചയായി. യോഗം ആരംഭിച്ചയുടന്‍ പ്രതിപക്ഷ അംഗങ്ങള്‍ സംഭവം ഉന്നയിക്കുകയും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ അനുവദിക്കാനാകില്ലെന്ന് വാദിക്കുകയും ചെയ്തു. സ്‌കൂള്‍ കവാടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്‌പോണ്‍സര്‍ ചെയ്ത് സ്വന്തം പേര് രേഖപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് പ്രതിനിധികള്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു പാര്‍ട്ടിക്ക് സ്‌കൂള്‍ കവാടത്തില്‍ സ്വന്തം പേര് വെക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍, മറ്റ് രാഷ്ട്രീയ സംഘടനകള്‍ക്കും സമാനമായ ആവശ്യം ഉന്നയിക്കാന്‍ സാഹചര്യമുണ്ടാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ പോലുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രാഷ്ട്രീയ നിഷ്പക്ഷത സംരക്ഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.
വിവാദം ശക്തമായതോടെ സിപിഎം പ്രാദേശിക കമ്മിറ്റി ഇടപെട്ട് കവാടത്തില്‍ നിന്ന് പാര്‍ട്ടി പേര് നീക്കം ചെയ്യുകയായിരുന്നു. പൊതുനിര്‍മ്മിതികളില്‍ രാഷ്ട്രീയ ചിഹ്നങ്ങളോ പാര്‍ട്ടി പേരുകളോ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചയ്ക്കാണ് സംഭവം വഴിതെളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ പൊതുസമൂഹത്തിന്റെ സ്ഥാപനങ്ങളാണെന്നും അവ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീന മേഖലയായി കാണപ്പെടാന്‍ ഇടവരരുതെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. സഹായം നല്‍കുന്നവരുടെ സംഭാവന അംഗീകരിക്കപ്പെടേണ്ടതുണ്ടെങ്കിലും, അത് സ്ഥാപനത്തിന്റെ രാഷ്ട്രീയ നിഷ്പക്ഷതയെ ബാധിക്കാത്ത രീതിയിലാകണം എന്നതാണ് വിവാദം ഉയര്‍ത്തുന്ന പ്രധാന ചോദ്യം.