Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി അറസ്റ്റ് ശ്രദ്ധതിരിക്കല്‍ ശ്രമമെന്ന് ബിജെപി ആരോപണം
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര്‍ രാജീവരുടെ അറസ്റ്റ് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

''കേസില്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് പിന്നില്‍,'' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ളക്കെതിരെ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായ സമരത്തിന്റെ ഭാഗമായി ജനുവരി 14-ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും ഇതെന്നും വ്യക്തമാക്കി.

കേസില്‍ എസ്ഐടി നടപടികള്‍ ദുരൂഹമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും ആരോപിച്ചു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും പ്രതികളുമായി വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റി, കടകംപള്ളി സുരേന്ദ്രന്റെയും പി.എസ്. പ്രശാന്തിന്റെയും പേരുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാന്‍ അധികാരമില്ലെന്നും കൊള്ള നടന്നതിന്റെ ഉത്തരവാദി ദേവസ്വം ബോര്‍ഡാണെന്നും, ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു

 
Other News in this category

 
 




 
Close Window