Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ സംഘര്‍ഷം; നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്
reporter

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കോര്‍പ്പറേഷന്‍ ഓഫീസിലെ കൗണ്‍സില്‍ ഹാളില്‍ യുഡിഎഫ്ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി എസ്., അനിത അലക്‌സ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2026 ജൂണ്‍ 29 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സംഘര്‍ഷമുണ്ടായത്.

കൗണ്‍സില്‍ യോഗത്തിന്റെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടാന്‍ ശ്രമിക്കുന്നതിനിടെ പരാതിക്കാരിയായ ഷേര്‍ലിയെയും മറ്റ് വനിതാ കൗണ്‍സിലര്‍മാരെയും പ്രതികള്‍ തടഞ്ഞുവെക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. എഫ്ഐആര്‍ പ്രകാരം, ഒന്നാം പ്രതിയായ ചെമ്പഴന്തി ഉദയന്‍ ഷേര്‍ലിയെയും അനിത അലക്‌സിനെയും മറ്റു കൗണ്‍സിലര്‍മാരെയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് ആരോപണം. ഷേര്‍ലിയുടെ കഴുത്തിന് പിന്നില്‍ ഇയാള്‍ ബലമായി അടിച്ച് വേദനിപ്പിച്ചതായും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷേര്‍ലിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഷേര്‍ലിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന് ശേഷമാണ് നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൗണ്‍സില്‍ ഹാളിലുണ്ടായ സംഘര്‍ഷം നഗരസഭാ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window