Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
reporter

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് വീഴ്ചയുണ്ടായി എന്ന ആരോപണം അതിശയോക്തിപരമാണെന്നും കേരള പൊലീസിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഹര്‍ജിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

സംഘര്‍ഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു. ഇഡി ഉദ്യോഗസ്ഥരെ സുരക്ഷിതമായി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തതായും കേസിലെ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നിലവിലെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജോജോ ജോസാണ് ഹര്‍ജി നല്‍കിയത്. സംഭവം ആസൂത്രിതമായ ആക്രമണമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ മേയ് 27-നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തിയത്. പിണറായിയുടെ മകള്‍ ടി. വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കുനേരെ കല്ലുകള്‍, ഇഷ്ടികകള്‍, മരക്കഷ്ണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ആക്രമണം നടന്നുവെന്നാണ് കേസ്. സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

 
Other News in this category

 
 




 
Close Window